റിയാദ്: ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെവി-ഡ്യൂട്ടി ട്രക്കുകൾ പരീക്ഷിക്കാനൊരുങ്ങി സൗദി അറേബ്യ. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലായിരിക്കും ഇതിന്റെ പരീക്ഷണം നടക്കുക. പരീക്ഷണങ്ങൾക്കായി നിരത്തിലിറക്കുന്നത് HTO2.1 ഹെവി-ഡ്യൂട്ടി ഹൈഡ്രജൻ വാഹനങ്ങളായിരിക്കും. ഹൈപ്പർവ്യൂ കമ്പനി വികസിപ്പിച്ചതാണിവ.
ഈ ട്രക്കുകൾ നിർമ്മിച്ചിരിക്കുന്നത് നൂതന സെൻസറുകളടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്. പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ട്രക്കുകളുടെ പ്രകടനം, പ്രവർത്തനച്ചെലവ്, കാര്യക്ഷമത എന്നിവ വിശദമായി വിലയിരുത്തുകയാണ്. ഈ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത് ലോജിസ്റ്റിക്‌സ് രംഗത്തെ ആഗോള ഭീമന്മാരായ ഡി എച്ച് എൽ കമ്പനിയാണ്.
നാല്പത്തിയഞ്ച് ടൺ വരെ ഭാരം വഹിക്കാൻ ഈ ട്രക്കുകൽക്ക് ശേഷിയുണ്ട്. ഒറ്റത്തവണ റീഫിൽ ചെയ്താൽ ഏകദേശം 450 കിലോമീറ്ററോളം ദൂരം ഇവയ്ക്ക് സഞ്ചരിക്കാൻ കഴിയും. നിലവിലുള്ള ട്രക്കുകളെ അപേക്ഷിച്ച് ഊർജ ഉപയോഗം പത്തു ശതമാനമായി കുറയ്ക്കാൻ ഹൈഡ്രജൻ ട്രക്കുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.