റിയാദ്: ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താൻ പെട്രോൾ പമ്പുകളിൽ പരിശോധന ആരംഭിച്ച് സൗദി അറേബ്യ. ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധനക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സർവ്വീസ് സെന്ററുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റി നടത്തുന്ന ക്യാമ്പയിനിൽ 11 സർക്കാർ വകുപ്പുകളിൽ നിന്ന് വനിതകളടക്കമുള്ള 300 ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ 23 നഗരങ്ങളും ഗവർണറേറ്റുകളും കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. നാല് ആഴ്ച ഈ ക്യാമ്പയ്ൻ നീണ്ടുനിൽക്കും. പെട്രോൾ പമ്പുകളിലും സേവന കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ നിരീക്ഷിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിവിധ തരം ഗ്യാസോലിൻ, ഡീസൽ, എണ്ണകൾ എന്നിവയുടെ സാമ്പിളുകൾ എടുത്ത് അവയുടെ ഗുണനിലവാരം പരിശോധിക്കും. പമ്പുകൾക്കും സർവിസ് സെന്ററുകൾക്കും ലൈസൻസുകളും പെർമിറ്റുകളും ഉണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.