ജിദ്ദ: ജിദ്ദയിൽ 9.6 ടൺ കേടായ മാംസവും കാലഹരണപ്പെട്ട 420 കിലോ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്ത് അധികൃതർ. വിവിധ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ മുൻസിപ്പാലിറ്റി അധികൃതർ നടത്തിയ ഫീൽഡ് പരിശോധനയിലാണ് കാലഹരണപ്പെട്ട ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്തത്. രഹസ്യ വെയർഹൗസുകളിലായി പ്രവർത്തിക്കുന്ന 3 വീടുകളിൽ 25 വലിയ റഫ്രിജറേറ്ററുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിൽ ആയിരുന്നു കേടായ മാംസ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉത്പന്നങ്ങളെല്ലാം അധികൃത നശിപ്പിച്ചു. ഇത് സംബന്ധിച്ച നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.
പാനീയങ്ങൾ, ഡിറ്റർജെന്റുകൾ, ബേബി ഫോർമുല തുടങ്ങിയവ ഉൾപ്പെടെ 900 ബോക്സ് ഉപയോഗയോഗ്യമായ ഭക്ഷണവും ഉപഭോക്തൃ വസ്തുക്കളും പരിശോധന സംഘങ്ങൾ കണ്ടുകെട്ടി. ഇവ ചാരിറ്റി വിഭാഗത്തിന് കൈമാറിയതായും അധികൃതർ അറിയിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, പൊതുജനാരോഗ്യം സംരക്ഷിക്കാൻ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജിദ്ദയിൽ പരിശോധന ക്യാമ്പയിൻ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ഭക്ഷണ സംരംഭ ശാലകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സെക്രട്ടറിയേറ്റ് നടത്തുന്ന പരിശോധനകൾ വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.