ജിദ്ദ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇനി കൂടുതൽ അധികാരങ്ങൾ. തൊഴിൽ വകുപ്പാണ് ഈ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം കൈമാറിയത്. ജീവനക്കാരുടെ ആരോഗ്യം, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സ്ഥാപനങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ കയറാനും ഉദ്യോഗസ്ഥർക്ക് പുതിയ ചട്ടം അംഗീകാരം നൽകുന്നു.
പരിശോധനയുടെ ലക്ഷ്യം. തൊഴിൽ നിയമ ലംഘനം ഇല്ലെന്ന് ഉറപ്പാക്കുകയാണ്. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും ഉദ്യോഗസ്ഥർ പരിശോധിക്കും. സുരക്ഷാ പ്രശ്‌നമുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്നതാണ്.
അതേസമയം, പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയും മന്ത്രാലയം വ്യക്തമാക്കി. ഈ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരിലെ ഇൻസ്‌പെക്ടർ ബിരുദധാരികളും രണ്ട് വർഷത്തിൽ കുറയാത്ത പരിചയമുള്ള സൗദി പൗരനുമായിരിക്കണം. ഇവർ തിരിച്ചറിയിൽ രേഖ കയ്യിൽ വെക്കണം. ഇൻസ്‌പെക്ടർമാർരെ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിക്കും ചുമതല കൈമാറിയിട്ടുണ്ട്.
പരിശോധന നടത്തുമ്പോൾ തൊഴിലാളിയുടേയും ഉടമയുടേയും വാദങ്ങൾ ഇവർ കേൾക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം വാണിങ് നൽകും. ആവർത്തിച്ചാൽ പിഴ ചുമത്തും. ഗുരുതരമായ നിയമലംഘനമാണെങ്കിൽ ശരിയാക്കാൻ മൂന്ന് ദിവസത്തെ സാവകാശം നൽകും. ഈ കാലയളവിനുള്ളിൽ ശരിയാക്കാതിരുന്നാൽ പരമാവധി പിഴയും ഈടാക്കും.