റിയാദ്: വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി സൗദി അറേബ്യ. രാജ്യത്ത് ചൂട് കനക്കുന്ന സാഹചര്യത്തിലാണ് നടപടി. അസീർ, അൽ ബഹ, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്. നിലവിൽ 2800 ലധികം വിനോദകേന്ദ്രങ്ങളിലെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. സൗദിയിലെ തണുപ്പുള്ള പ്രദേശങ്ങൾ തേടി നിരവധി സന്ദർശകർ എത്തുന്ന നേരമാണിത്. ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ശുചിത്വ പരിശോധന, ചൂടുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ഒഴിവാക്കുക, ആവശ്യമായ ലൈസൻസുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പരിശോധന നടക്കുന്നത്.
നിയമ ലംഘകർക്ക് കർശന നടപടികളായിരിക്കും നേരിടേണ്ടി വരിക. നിയമ ലംഘനം നടത്തുന്നവർക്ക് പിഴയും സ്ഥാപനത്തിന് താൽക്കാലികമായോ സ്ഥിരമായോ വിലക്കോ നേരിടേണ്ടി വരും.