റിയാദ്: ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് റേഡിയേഷൻ പരിശോധന ശക്തമാക്കി സൗദി. ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണ് ജാഗ്രത പുലർത്തുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
നിലവിൽ രാജ്യത്തുടനീളം നിലനിൽക്കുന്ന ആണവവികിരണ നില സാധാരണ പരിധിക്കുള്ളിലാണ്. സൗദി ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായുവിൽ റേഡിയോ ആക്ടീവ് കണങ്ങൾ, വാതകങ്ങൾ എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഫിൽറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മുൻകൂട്ടി പ്രതിരോധിക്കും. ഇതിനായുള്ള മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.