മക്ക: ഹജ്ജ് ഉംറ സേവനങ്ങൾക്കായി അനുവദിക്കുന്ന താൽക്കാലിക തൊഴിൽ വിസകളുടെ വിൽപന പിടികൂടാൻ നടപടികളുമായി സൗദി അറേബ്യ. പരാതി ലഭിച്ചാലോ നിയമലംഘനങ്ങൾ കണ്ടെത്തിയാലോ കർശന നടപടി സ്വീകരിക്കുമെന്നാണ് സൗദി അറേബ്യ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഹജ്ജ് ഉംറ സീസണുകളിൽ സർവീസ് കമ്പനികൾക്ക് താൽക്കാലിക വിസ അനുവദിക്കാറുണ്ട്. താൽക്കാലിക വിസകളിൽ ഹജ്ജ് സേവനത്തിനായി എത്തുന്നവർക്ക് ശഅബാൻ മാസം 15 മുതൽ മുഹറം അവസാനം വരെ ആറ് മാസത്തോളം സൗദിയിൽ തങ്ങാം. ഇത് മറ്റു വ്യക്തികൾക്ക് മാറ്റി നൽകുകയും, ഹജ്ജിനായി ഉപയോഗിക്കുകയും ചെയ്യുന്നത് തടയാനാണ് ശിക്ഷാ നടപടികൾ കർശനമാക്കുന്നത്.
താത്കാലിക വിസ വിൽക്കുക, മറ്റൊരാളുടെ പേരിലേക്ക് മാറ്റുക, മറ്റ് ആവശ്യങ്ങൾക്കായി വിസ ഉപയോഗിക്കുക തുടങ്ങിയവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജോലിക്കായി വ്യക്തികളുടെ പേരിലാണ് വിസ അനുവദിക്കുക. ഇതിനാൽ വിസാ അപേക്ഷക്കൊപ്പം ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമർപ്പിക്കുന്ന വിലാസം, വിവരങ്ങൾ, രേഖകൾ എന്നിവ ശരിയല്ലെന്ന് തെളിഞ്ഞാൽ 50000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.