ജിദ്ദ: പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ച ഇന്ത്യക്കാരെയടക്കം നിരവധി പേർ സൗദിയിൽ അറസ്റ്റിൽ. ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളാണ് അറസ്റ്റിലായത്. പരിസ്ഥിതി സുരക്ഷാ സേനയാണ് പ്രവാസികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പരിസ്ഥിതി ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. 25 പേരെയാണ് പരിസ്ഥിതി സുരക്ഷാ സേന കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തത്. കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവിലെ നിരോധിത പ്രദേശങ്ങളിൽ വേട്ട നടത്തിയതിന് മൂന്ന് സൗദി പൗരന്മാരെ പിടികൂടി. പ്രകൃതി മലിനപ്പെടുത്തി എന്ന കേസിൽ നാലു വിദേശികളും അറസ്റ്റിലായി.
റിയാദിൽ അനധികൃതമായി വിറകും കരിയും സൂക്ഷിച്ചതിന് ഒരു ഒരു സൗദി പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാലിന്യങ്ങൾ കത്തിക്കൽ, ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം, അനധികൃതമായി മരം മുറിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.