റിയാദ്: സൗദി പോസ്റ്റൽ ഓരോ വ്യക്തിക്കും നൽകുന്ന നാഷണൽ അഡ്രസ്സ് ഇല്ലാത്ത ഷിപ്പ്മെന്റുകൾ സ്വീകരിക്കരുതെന്ന് ഷിപ്പിംഗ് കമ്പനികൾക്ക് നിർദ്ദേശം. പൊതുഗതാഗത അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. എല്ലാ പാഴ്സൽ ഷിപ്പിംഗ് കമ്പനികളും ദേശീയ വിലാസം രേഖപ്പെടുത്താത്ത തപാൽ ഷിപ്പ്മെന്റ് സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം.
അടുത്തവർഷം ജനുവരി മുതൽ നിർദ്ദേശം നിയമമായി പ്രാബല്യത്തിൽ വരുമെന്നും അതോറിറ്റി അറിയിച്ചു.
പാഴ്സൽ ഷിപ്പിംഗ് മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡെലിവറി പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പിന്റെ ഭാഗം കൂടിയാണ് പുതിയ നീക്കം. പാഴ്സൽ ഷിപ്പിംഗ് കമ്പനികളുടെ പ്രവർത്തനങ്ങൾ കൃത്യതയും വേഗതയും ഇടപാടുകളിൽ ഉയർന്ന നിലവാരവും കൈവരിക്കാൻ ഇത് സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അബ്ഷീർ, തവക്കൽന, സ്വിഹത്തി, സുബുൽ തുടങ്ങിയ 4 ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എല്ലാവർക്കും അവരുടെ ദേശീയ വിലാസം കണ്ടെത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഇക്കഴിഞ്ഞ റമദാൻ മാസത്തിൽ ലൈസൻസ് ഉള്ള കമ്പനികൾ വിതരണം ചെയ്ത തപാൽ ഷിപ്പ്മെന്റുകളുടെ എണ്ണം 2.6 കോടി കവിഞ്ഞു എന്നാണ് അതോറിറ്റിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വളർച്ച നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.