റിയാദ്: സൗദിയിൽ പുതിയ നികുതി നിയമം നടപ്പാക്കുന്നു. സൗദിയിലെ റിയാദിലുൾപ്പെടെ വാടക നിരക്ക് കുത്തനെ ഉയരുന്നത് തടയാൻ ലക്ഷ്യമിട്ടാണ് നടപടി. 90 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും.
ഭൂമി വികസനം വേഗത്തിലാക്കി വീടുകളുടെ എണ്ണം കൂട്ടാനും റിയൽ എസ്റ്റേറ്റ് വില കുറയ്ക്കാനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഉപയോഗിക്കാത്ത ഭൂമിക്ക് മേൽ വാർഷിക ടാക്‌സ് 2.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഉപയോഗമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കും ഇപ്പോൾ ടാക്‌സ് ഏർപ്പെടുത്തി. ഈ മാറ്റങ്ങൾ മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചു. 5000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വരുന്ന ഒറ്റയോ ഒന്നിലധികമോ ഭൂമികൾക്കാണ് ടാക്‌സ് ബാധകം.
ഇതോടെ വൻ നികുതി ഓരോ വർഷവും ഭൂവുടമകൾ അടക്കേണ്ടി വരും. അല്ലെങ്കിൽ ഭൂമിയിൽ കെട്ടിടം നിർമിച്ച് വാടകക്കോ വിൽപനക്കോ നൽകാൻ നിർബന്ധിതമാകും. ഇതോടെ ഘട്ടം ഘട്ടമായി വാടക നിരക്ക് കുറക്കാനാകുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.