റിയാദ്: സൗദിയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 ഞായറാഴ്ച്ച മുതൽ അടുത്ത മൂന്നു മാസം ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ മൂന്നു മണിവരെ സൂര്യപ്രകാശത്തിന് കീഴിൽ നേരിട്ട് ജോലികൾ പാടില്ലെന്നാണ് നിർദ്ദേശം.
സെപ്തംബർ 15വരെയാണ് നിയമം നിലവിലുണ്ടാവുക. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. സൗദി മാനവ വിഭവശേഷി, സാമൂഹിക ക്ഷേമ മന്ത്രാലയവും ദേശീയ തൊഴിലിട സുരക്ഷാ ആരോഗ്യ കൗൺസിലുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഴിൽ ഉടമകൾ ഉച്ചവിശ്രമ തീരുമാനം പ്രകാരം ഇതിലെ വ്യവസ്ഥകൾ പാലിച്ച് ജോലി സമയം തൊഴിലാളികൾക്കായി ക്രമീകരിക്കേണ്ടതാണെന്ന് മന്ത്രാലയം അവശ്യപ്പെട്ടു. സൂര്യതാപം നേരിട്ട് ഏറ്റാൽ സംഭവിക്കുന്ന ദോഷങ്ങളും, സൂര്യാഘാതം ഒഴിവാക്കാനുള്ള തൊഴിൽ സുരക്ഷാ നടപടിക്രമങ്ങളും വിശദമാക്കുന്ന ഗൈഡ് മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഉച്ച വിശ്രമ നിയമം ലംഘിച്ച് പണിയെടുപ്പിക്കുന്ന വിധത്തിലുള്ള കുറ്റങ്ങൾ മന്ത്രാലയത്തിന്റെ ഏകീകൃത നമ്പർ (19911) വഴിയോ മന്ത്രാലയത്തിന്റെ സ്മാർട്ട്ഫോൺ ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.