Search
Close this search box.

സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ 14,529 നിയമവിരുദ്ധർ പിടിയിൽ

arrested

ജിദ്ദ – വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,529 നിയമ ലംഘകർ പിടിയിലായി. ഈ മാസം 17 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കൂട്ടത്തിൽ 8,512 പേർ ഇഖാമ നിയമ ലംഘകരും 3,959 പേർ നുഴഞ്ഞുകയറ്റക്കാരും 2,058 പേർ തൊഴിൽ നിയമ ലംഘകരുമാണ്.

ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 898 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. നുഴഞ്ഞുകയറ്റക്കാരിൽ 63 ശതമാനം യെമനികളും 36 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 64 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ അഞ്ചു പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.

നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 40,015 നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുന്നു. ഇക്കൂട്ടത്തിൽ 32,826 പേർ പുരുഷന്മാരും 7,189 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 34,067 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 1,854 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 9,494 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!