റിയാദ്: ഹജ്ജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 23 മുതൽ പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാനാകില്ല. ഉംറ വിസയിലുള്ള എല്ലാവരും ഈ മാസം ഇരുപത്തൊമ്പതിനകം സൗദി വിടണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
മക്കയിലേക്കുള്ള പ്രവേശനത്തിലും ഈ മാസം 23 മുതൽ നിയന്ത്രണമുണ്ട്. ഹജ്ജ് പെർമിറ്റോ, മക്കയിൽ ജോലി ചെയ്യാനുള്ള അനുമതിപത്രമോ ഉള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനമുണ്ടാകൂ. നേരത്തെ ഉംറ വിസയിൽ എത്തിയ മുഴുവൻ തീർത്ഥാടകരും ഈ മാസം 29-നകം രാജ്യത്തുനിന്ന് പുറത്തുപോകണം. ദുൽഖഅദ് ഒന്ന് മുതൽ വിവിധ വിസകളിൽ കഴിയുന്നവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല.
ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ തുടങ്ങിയവയിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്കല്ലാതെ താമസം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം നേരത്തെ കർശന നിർദേശം നൽകിയിരുന്നു.