റിയാദ്: രാജ്യത്തെ പല പ്രദേശങ്ങളിലും മെയ് ആറ് വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സിവിൽ ഡിഫൻസ് ആണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. മക്കയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും ആലിപ്പഴം പൊഴിയുന്നതിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
റിയാദിൽ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. തെക്ക് പടിഞ്ഞാറൻ മേഖലയിലെ നജ്റാനിൽ നേരിയ മഴ പ്രതീക്ഷിക്കാം. മദീന, അൽ ബഹ, അസീർ, ജസാൻ, സെൻട്രൽ ഖസിം, ഹായിൽ, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ എന്നിവയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.