റിയാദ്: ധനസമാഹരണത്തിന് വേണ്ടിയുള്ള തെറ്റായ പരസ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇസ്ലാമിക കാര്യ മന്ത്രി ഡോ അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ സംഭാവനകൾ നൽകാവൂവെന്ന് അദ്ദേഹം നിർദ്ദേശം നൽകി. പള്ളികൾ നിർമിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും അധികാരികളുടെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ച് അനധികൃതമായി ഒരു കമ്പനി പണം പിരിവ് നടത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മക്കയിൽ പള്ളികൾ നിർമിക്കുന്നതിനായി 90 സൗദി റിയാൽ വീതം സംഭാവന ശേഖരിക്കുന്നതിനായി ഒരു അസോസിയേഷൻ പരസ്യം ചെയ്തു. പക്ഷേ ഇവർക്ക് മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘകരെ ശിക്ഷിക്കാൻ സൗദി ധനസമാഹരണ നിയമത്തിൽ ഒട്ടറെ വ്യവസ്ഥകളുണ്ട്. ലൈസൻസുള്ള സ്ഥാപനത്തിന് മാത്രമേ സംഭാവനകൾ ശേഖരിക്കാൻ കഴിയൂ. ലൈസൻസുള്ള സ്ഥാപനത്തിൽ സംഭാവനകൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്തരവാദികളായവർ സൗദികളായിരിക്കണമെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമവിരുദ്ധമായി സംഭാവനകൾ ശേഖരിക്കുന്നവർക്കർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം നടത്തിയാൽ ഒരാൾക്ക് 5 ലക്ഷം റിയാൽ കവിയാത്ത പിഴയോ രണ്ട് വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം വിദേശികളെ നാടുകടത്തുകയും ചെയ്യും. ഹജ്, ഉംറ ചട്ടങ്ങൾ പ്രകാരമല്ലാതെ അവരെ രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാൻ അനുവദിക്കില്ലെന്നും നിയമത്തിൽ പറയുന്നു.