റിയാദ്: വിവിധ വികസന പദ്ധതികൾക്കായി അമേരിക്കയിൽ 60000 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യ. 14200 കോടി ഡോളറിന്റെ പ്രതിരോധ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി സന്ദർശന വേളയിലാണ് കരാറിലൊപ്പുവെച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ട്രംപും തന്ത്രപ്രധാന സാമ്പത്തിക കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.
അമേരിക്കയുടെ എഐ ചിപ്പുകൾ സൗദിയ്ക്ക് നൽകാനും ധാരണയായി. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകൾ വൈവിധ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി സാങ്കേതിക വിദ്യയ്ക്കു മുഖ്യ പരിഗണന നൽകാൻ സൗദി തീരുമാനിച്ചതിന്റെ തുടർച്ചയായാണ് തീരുമാനം.
യുഎസ് സഹകരണത്തിൽ 500 മെഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്റർ സൗദിയിൽ ആരംഭിക്കാനും ധാരണയായി. വലിയ സ്വീകരണമാണ് സൗദിയിൽ ട്രംപിന് ലഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. റിയാദ് റോയൽ പാലസിലും ട്രംപിന് സ്വീകരണം ഒരുക്കിയിരുന്നു.