മക്ക: സൗദി അറേബ്യയിൽ എത്തിയ ഹജ് തീർഥാടകരിൽ 5 പേർക്ക് സൂര്യാഘാതമേറ്റതായി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. ഇവർക്ക് വിദഗ്ധ ചികിത്സ നൽകി വരികയാണെന്ന് അധികൃതർ അറിയിച്ചു. 40-47 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഹജ് സീസണിൽ ശരാശരി താപനില. അതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം.
പുറത്തിറങ്ങുമ്പോൾ കുട ചൂടുക, ഇടയ്ക്കിടെ വെള്ളം കുടിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ മുന്നോട്ടുവെയ്ക്കുന്നുണ്ട്. തലവേദന, അമിതമായ വിയർപ്പ്, ഛർദി, തലകറക്കം, കടുത്ത ദാഹം എന്നിവയാണ് സൂര്യാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ. കടുത്ത ചൂടിൽ ക്ഷീണം അനുഭവപ്പെടുന്നവരുടെ കൈകളും മുഖവും കഴുത്തും തണുത്ത വെള്ളംകൊണ്ടു കഴുകുക, തണലുള്ള പ്രദേശത്തേക്കു മാറ്റുക, തണുത്ത വെള്ളം കുടിപ്പിക്കുക തുടങ്ങിയവ പ്രാഥമികമായി ചെയ്യുന്നതിനൊപ്പം ഉടൻ ചികിത്സാ സഹായവും ലഭ്യമാക്കണമെന്നും മന്ത്രാലയം അറിയിച്ചു.