റിയാദ്: സൗദിയുടെ വിവിധ മേഖലകളിൽ താപനില ഉയരുന്നു. കിഴക്കൻ മേഖല, വടക്കൻ അതിർത്തികൾ, റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ ഈ ആഴ്ച കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
താപനില വർദ്ധിക്കുന്നതിന് പുറമെ, പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. അൽ ജൗഫ്, തബൂക്ക്, ഹായിൽ പ്രദേശങ്ങളും കാറ്റ് വീശാനിടയുണ്ട്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, വേനൽ ചൂട് കനത്തതോടെ വാഹനങ്ങൾക്കുള്ളിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും സാധനസാമഗ്രികളും സൂക്ഷിക്കരുതെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയിൽ സമ്പർക്കം പുലർത്തുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്ത്, വാഹനങ്ങളിൽ പോർട്ടബിൾ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ലൈറ്ററുകൾ, ഗ്യാസ് സിലിണ്ടറുകൾ, പെർഫ്യൂമുകൾ, ലിക്വിഡ് ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ ഉപയോഗിക്കരുതെന്ന് സിവിൽ ഡിഫൻസ് വിഭാഗം വ്യക്തമാക്കി.