ജിദ്ദ: സൗദി അറേബ്യയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഢംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവറെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിദ്ദയിലെ കോർണിഷിലാണ് ട്രംപ് ടവർ നിർമ്മിക്കുന്നത്. 200 മീറ്റർ ഉയരമാണ് ട്രംപ് ടവറിനുള്ളത്. 47 നിലകളുണ്ട്. ട്രംപ് ടവറിന്റെ പ്രധാന ആകർഷണങ്ങളാണ് 350 അത്യാഢംബര അപ്പാർട്ട്‌മെന്റുകളും പെന്റ് ഹൗസുകളും. രാജ്യത്തെ ആദ്യത്തെ മെമ്പേഴ്‌സ് ഓൺലി ട്രംപ് ക്ലബ്ബും ഇവിടെയുണ്ടാകും. 2029 ലാണ് ടവറിന്റെ നിർമ്മാണം പൂർത്തിയാകുക.
ട്രംപ് ഓർഗനൈസേഷനും ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 200 കോടി റിയാലാണ് ചെലവ്. നിരവധി തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും.