ജിദ്ദ- സൗദിയിൽ ഫഹ്‌സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളുടെ (മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ സെന്റർ) എണ്ണം ഇരട്ടിയിലേറെയായി ഉയർത്താൻ പദ്ധതിയുള്ളതായി സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വാഹന പരിശോധനാ കേന്ദ്രങ്ങൾ നടത്താൻ ഏതാനും സ്വകാര്യ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 113 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ രാജ്യത്ത് 33 കേന്ദ്രങ്ങളാണുള്ളത്. നേരത്തെ സൗദിയിൽ രണ്ടു കമ്പനികളാണ് വാഹന പരിശോധനാ കേന്ദ്രങ്ങൾ നടത്തിയിരുന്നത്. വാഹന പരിശോധനാ കേന്ദ്രങ്ങളുടെ ചുമതല സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനിലേക്ക് മാറ്റിയ ശേഷം ഈ കമ്പനികൾക്ക് ആകെ 53 സ്ഥലങ്ങളിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾ നടത്താൻ ലൈസൻസുകൾ അനുവദിച്ചിരുന്നു.