റിയാദ്: ഉപഭോക്തൃ സേവനങ്ങൾക്കായി വാട്സ്ആപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്ന് സൗദിയിലെ ബാങ്കുകൾക്ക് നിർദ്ദേശം. സൗദി സെൻട്രൽ ബാങ്ക് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഇൻ- ആപ്പ് ലൈവ് ചാറ്റ്, ചാറ്റ് ബോട്ട് തുടങ്ങിയ സേവനങ്ങൾ വാട്സാപ്പിന് പകരമായി ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ബ്രാഞ്ചുകൾ, കസ്റ്റമർ സർവീസ്, മാർക്കറ്റിംഗ് മേഖലയിലെ ജീവനക്കാർ തുടങ്ങിയവർ നിർദ്ദേശം പാലിക്കണം.
ബാങ്കിംഗ് മേഖലയിൽ തട്ടിപ്പുകാർ വർദ്ധിച്ചതോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മെസ്സേജിങ് ആപ്ലിക്കേഷനിലൂടെയും വ്യാജ രേഖകളും ഡോക്യൂമെന്റുകളും ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ നടക്കുന്നതിന് തടയിടാൻ ആണ് അധികൃതർ പുതിയ നടപടി സ്വീകരിക്കുന്നത്. സുരക്ഷിതമായ ബാങ്കിംഗ് സംവിധാനം നിലനിർത്തുക എന്ന ഉദ്ദേശം കൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്.