റിയാദ്: അഞ്ചാംപനി, പോളിയോ എന്നിവയുടെ വ്യാപനം നിരവധി രാജ്യങ്ങളിൽ ചെറുക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായും യുണിസെഫുമായും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ കരാറിൽ ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ബെർലിനിൽ നടന്ന ലോകാരോഗ്യ ഉച്ചകോടിക്കിടെ ഒപ്പുവെച്ച 10 മില്യൺ ഡോളറിന്റെ കരാറിൽ കെഎസ്റീലിഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഹ്, ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ എന്നിവരാണ് ഒപ്പുവച്ചത്.
ലോകാരോഗ്യ സംഘടനയുമായി ഒപ്പുവച്ച ആദ്യ കരാർ, സൊമാലിയ, സുഡാൻ, ഇറാഖ് എന്നിവിടങ്ങളിൽ അഞ്ചാംപനി, പോളിയോ എന്നിവ പടരുന്നത് തടയാൻ ലക്ഷ്യമിടുന്നു, അതേസമയം യുനിസെഫുമായുള്ള രണ്ടാമത്തെ കരാർ കോംഗോ, മധ്യ ആഫ്രിക്ക, ഗിനിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നതാണ്.
ദുരിതാശ്വാസ, മാനുഷിക മേഖലകളിൽ സൗദി അറേബ്യക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അത്തരം സഹായ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തിൽ വിശ്വസിച്ച് സഹായം തേടുന്ന രാജ്യങ്ങൾക്ക് രാജ്യം എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്നും അൽ റബീഅ പറഞ്ഞു.
ദശലക്ഷക്കണക്കിന് കുട്ടികൾക്ക് രോഗം പടരുന്നത് തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമാണ് രണ്ട് കരാറുകളും രൂപീകരിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു, സൗദി അറേബ്യയും ലോകാരോഗ്യ സംഘടനയും യുണിസെഫും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.