റിയാദ് – വിദേശ തൊഴിലാളികൾക്ക് റീ-എന്‍ട്രി വിസ അനുവദിക്കുന്നതിന് പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കുന്നത് നിര്‍ബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിന് 10,000 റിയാല്‍ പിഴ ചുമത്തപ്പെട്ട തന്റെ തൊഴിലാളിക്ക് റീ-എന്‍ട്രി അനുവദിക്കാന്‍ ആദ്യം പിഴ അടക്കല്‍ നിര്‍ബന്ധമാണോയെന്ന് ചോദിച്ചുകൊണ്ട് സൗദി പൗരന്മാരനായ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എന്‍ട്രി അനുവദിക്കാന്‍ വിദേശികളുടെ പേരില്‍ പിഴകളൊന്നും ബാക്കിയുണ്ടാകാന്‍ പാടില്ലെന്ന് ജവാസാത്ത് കൂട്ടിച്ചേർത്തു.
വിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വഹിക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധന പാലിക്കാതെ മക്കയിലെത്തി ഉംറ നിര്‍വഹിച്ച മലയാളിക്ക് കഴിഞ്ഞ ദിവസം പതിനായിരം റിയാല്‍ പിഴ ചുമത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈഫാഅ് ഡോട് കോം സന്ദര്‍ശിച്ച് പിഴ ഓണ്‍ലൈനായി അടക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അപ്പീല്‍ നല്‍കി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം സ്വദേശി. നിര്‍ദിഷ്ട നുസുക് പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി കരസ്ഥമാക്കാതെ സുഹൃത്തിനു വഴികാട്ടിയായാണ് ഇദ്ദേഹം ഹറമിലെത്തിയത്. ഉംറയും മഗ്‌രിബ് നിസ്‌കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് രാത്രി പതിനൊന്ന് മണിയോടെ പിഴയടക്കാനുള്ള എസ്.എം.എസ് ലഭിക്കുകയായിരുന്നു.