റിയാദ് – സൗദിയ ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വീസുകള്‍ 40 ശതമാനം വര്‍ധിപ്പിക്കുമെന്ന് കമ്പനി വക്താവ് അബ്ദുല്ല അല്‍ശഹ്‌റാനി വ്യക്തമാക്കി. ആഭ്യന്തര സര്‍വീസുകളില്‍ അഞ്ചു ലക്ഷം സീറ്റുകള്‍ അധികം ലഭ്യമാക്കുകയും ചെയ്യും. യാത്രക്കാരുടെ എണ്ണത്തിൽ വളര്‍ച്ചയുണ്ടായ സാഹചര്യത്തിൽ പത്തു പുതിയ വിമാനങ്ങള്‍ ഈ വര്‍ഷം സൗദിയക്ക് ലഭിക്കും. ഇതില്‍ ഏഴെണ്ണം എയര്‍ബസ് 321 നിയോ ഇനത്തില്‍ പെട്ടവയും മൂന്നെണ്ണം ബോയിംഗ് വിമാനങ്ങളുമാണെന്നും അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.
‘യുവര്‍ ടിക്കറ്റ് ഈസ് എ വിസ’ എന്ന് പേരിട്ട പ്രോഗ്രാം വൈകാതെ സൗദിയ ആരംഭിക്കും. സൗദിയ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഈ പദ്ധതി വഴി 96 മണിക്കൂര്‍ സൗദിയില്‍ പ്രവേശിക്കാനും സൗദിയിലെങ്ങും സഞ്ചരിക്കാനും ഉംറ കര്‍മം നിര്‍വഹിക്കാനും സാധിക്കും. സൗദി സന്ദര്‍ശന വിസയെയും സൗദിയ ടിക്കറ്റിനെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുക. ഇതനുസരിച്ച് സൗദിയ ടിക്കറ്റ് വാങ്ങാന്‍ ശ്രമിക്കുന്ന യാത്രക്കാരനോട് വിസ കൂടി വേണമോയെന്ന് ടിക്കറ്റ് ബുക്കിംഗ് സിസ്റ്റം ചോദിക്കും. വിസ വേണമെന്ന് അറിയിച്ചാല്‍ മൂന്നു മിനിറ്റിനകം വിസ അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. വിസക്കു വേണ്ടി സൗദി വിദേശ മന്ത്രാലയ വെബ്‌സൈറ്റിനെ ആശ്രയിക്കേണ്ട സാഹചര്യം പുതിയ പദ്ധതി ഇല്ലാതാക്കും.