റിയാദ്- സൗദിയിലെ എല്ലാ അതിർത്തി കസ്റ്റംസുകളിലും ചരക്കുകളുടെ ക്ലീറെൻസിന് ഇനി രണ്ടു മണിക്കൂറിലധികം എടുക്കില്ലെന്ന് സക്കാത്ത് ടാക്‌സ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി 26 സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപടികൾ വേഗത്തിലാക്കുകയാണ്. ലോക കസ്റ്റംസ് ദിനാചരണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് അതോറിറ്റി ഈ പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ സൗദി കസ്റ്റംസ് ഡയറക്ടർ ജനറൽ സുഹൈൽ അബാനമി പങ്കെടുത്തു.
ലോകത്തെ പ്രധാനപ്പെട്ട ലോജിസ്റ്റിക് കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. കസ്റ്റംസ് ക്ലിയറൻസിനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ കുറ്റമറ്റതും സുതാര്യവുമാക്കിയിരിക്കുകയാണ്. ചരക്ക് ക്ലിയറൻസ് വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിനും സഹകരണത്തിനും ശേഷമാണ് പൂർത്തിയാകുന്നത്. ക്ലിയറൻസ് സുഗമമാക്കുന്നതിനും എല്ലാ കേന്ദ്രങ്ങളിലും മികച്ച ലോജിസ്റ്റിക് സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അബാനമി പറഞ്ഞു. കസ്റ്റംസ് ജോലികളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികളുടെ വികസനം, ക്ലിയറൻസ് നടപടികൾ സുതാര്യമാക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബന്ധത, ആഗോള മത്സരക്ഷമത തുടങ്ങിയവ പുതിയ സംരംഭത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.