അബഹ- രണ്ടാമത് ഖിമം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഫോര്‍ മൗണ്ടൈന്‍ ആഘോഷത്തിന് തുടക്കമായി. 14 രാജ്യങ്ങളില്‍ നിന്നുള്ള നാടോടി കലാസംഘങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അസീറിന്റെ തെക്ക് പടിഞ്ഞാര്‍ ഭാഗത്തെ എട്ട് ഗ്രാമങ്ങളില്‍ നടക്കുന്ന ആഘോഷം ഈ മാസം 27ന് സമാപിക്കും.
32 നാടോടി കലാ പ്രകടനങ്ങളാണ് പ്രധാനമായും തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യക്ക് പുറമെ മൊറോക്കോ, ചൈന, സൗത്ത് കൊറിയ, സ്വിറ്റസര്‍ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലെയും സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലെയും നാടന്‍ കലാസംഘങ്ങള്‍ ആഘോഷത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
സൗദി തിയേറ്റര്‍ ആന്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് കമ്മീഷനാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പ്രാദേശിക കലാരൂപങ്ങളെ കുറിച്ചും നാടോടി പാരമ്പര്യത്തെ കുറിച്ചും ദേശീയ അന്തര്‍ദേശീയ പ്രഭാഷകരുടെ നേതൃത്വത്തില്‍ ശില്‍പശാലകളും സെമിനാറുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
മലയോര ഗ്രാമങ്ങളിലെ കലാ പ്രകടനങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനുതകുന്ന ആദ്യത്തെ അന്താരാഷ്ട്ര ഫെസ്റ്റിവലാണിതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അല്‍ബാസ്ഇ പറഞ്ഞു. ബസ്ത അല്‍ഖാബില്‍, അബൂശാഹിറ കൊട്ടാരം, ശംസാന്‍ കോട്ട, ബിന്‍ അദ്‌വാന്‍ ചരിത്ര നഗരം, മാലിക് ചരിത്ര കൊട്ടാരം, ആല്‍ മുശൈത്ത് കൊട്ടാരം, ഖലാ, അബൂനുഖ്ത അല്‍മത്ഹമി എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വ്യത്യസ്തമായ ശബ്ദങ്ങളും കലാപ്രകടനങ്ങളുമുള്‍ക്കൊള്ളുന്ന സംഗീത കച്ചേരികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെയും ലോകത്തെയും പുരാതന പൈതൃകങ്ങളെ കുറിച്ച് പുതുതലമുറക്ക് അവബോധമുണ്ടാക്കുകയും ഇതുവഴി ആഗോള സാംസ്‌കാരിക ഭൂപടത്തില്‍ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്താനുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.