മക്ക: സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യങ്ങൾ പോസ്റ്റ് ചെയ്ത കേസിൽ സൗദിയിൽ നാലു പ്രവാസികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. വഞ്ചനാകുറ്റം ചുമത്തിയാണ് നാലു പ്രവാസികളെയും ഒരു സൗദി പൗരനെയും മക്കയിലെ സുരക്ഷാ പട്രോളിംഗ് അറസ്റ്റ് ചെയ്തത്. ലെബനീസ്, ഈജിപ്ഷ്യൻ പൗരന്മാരാണ് അറസ്റ്റിലായ മറ്റുള്ളവർ.
പണം, കമ്പ്യൂട്ടറുകൾ, വ്യാജ സ്റ്റാമ്പുകൾ, രേഖകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ അറസ്റ്റിലായവരിൽ നിന്നും കണ്ടെത്തി. പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. നിയമലംഘനങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







