റിയാദ്: ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി സൗദി. ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച മൂന്ന് സൗദി പൗരന്മാരെയും 19 താമസക്കാരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. മൂന്ന് വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
മക്കയിലേക്ക് വ്യാജ പ്രവേശന അനുമതി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ പോസ്റ്റ് ചെയ്തതിന് ഒരു സൗദി പൗരനെ മക്ക മേഖല പോലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ഹജ്ജ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് 17 പാകിസ്ഥാൻ നിവാസികളെ മക്കയിലേക്ക് കടക്കാനും ഹജ്ജ് പെർമിറ്റ് ലഭിക്കാതെ അവിടെ തുടരാനും ശ്രമിച്ചതിന് ഹജ്ജ് സുരക്ഷാ സേന രണ്ട് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലൂടെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലൂടെയും റിപ്പോർട്ട് ചെയ്യണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.









