റിയാദ്: കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ നിശ്ചിത സമയത്തിനകം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സൗദി അറേബ്യ. ഇത്തരക്കാർക്ക് നേരിട്ട് പിഴ ചുമത്താൻ സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ കമ്പനി നിയമത്തിലെയും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലെയും വ്യവസ്ഥകൾ മുൻനിർത്തിയാണ് നടപടി. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികൾക്കാണ് ഈ പിഴകൾ ബാധകമാവുക.
5 ലക്ഷം റിയാലോ അതിൽ താഴെയോ മൂലധനമുള്ള കമ്പനിയാണെങ്കിൽ, ഒരു മാനേജർ മാത്രമാണ് ഉള്ളതെങ്കിൽ പിഴ 8,000 റിയാലായിരിക്കും. മാനേജർമാർ രണ്ടോ അതിലധികമോ ആണെങ്കിൽ പിഴ 4,000 റിയാലായി കുറയും. അതേസമയം, മൂലധനം 5 ലക്ഷം റിയാലിന് മുകളിലുള്ള കമ്പനികളിൽ ഒരു മാനേജർ മാത്രമാണെങ്കിൽ 12,000 റിയാലും, ഒന്നിലധികം മാനേജർമാരുണ്ടെങ്കിൽ 6,000 റിയാലും പിഴ ഈടാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ലിസ്റ്റ് ചെയ്യപ്പെടാത്ത ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ മൂലധനം 50 ലക്ഷം റിയാലോ അതിൽ താഴെയോ ആണെങ്കിൽ 15,000 റിയാലും, 50 ലക്ഷത്തിന് മുകളിലാണെങ്കിൽ 20,000 റിയാലുമായിരിക്കും പിഴ.
2024 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കാത്തവർക്ക് ആദ്യഘട്ടത്തിൽ താക്കീത് നൽകി ഒഴിവാക്കും. ആദ്യത്തെ നിയമലംഘനത്തിന് ശേഷം തുടർച്ചയായി രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഈ വീഴ്ച ആവർത്തിച്ചാൽ പിഴ തുകയിൽ 50% വർധനവുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









