റിയാദ്: ഹജ്ജ് പെർമിറ്റ് ഇല്ലാതെ 13 തീർത്ഥാടകരെ മക്കയിലേക്ക് കൊണ്ടുപോയ നാല് പ്രവാസികൾക്കും മൂന്ന് സൗദി പൗരന്മാർക്കും ആഭ്യന്തര മന്ത്രാലയം പിഴ ചുമത്തി. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ വെച്ചാണ് ഹജ്ജ് സുരക്ഷാ സേന അവരെ പിടികൂടിയതെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം അതിന്റെ സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ വഴി പിഴകൾ സംബന്ധിച്ച ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചു. നിയമലംഘകർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ, തടവ് ശിക്ഷ, നിയമലംഘകരുടെ പേരുകൾ സ്വന്തം ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തൽ തുടങ്ങിയവയാണ് ശിക്ഷയായി ലഭിക്കുക.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് ഗതാഗത സൗകര്യം നൽകിയാൽ 20,000 റിയാൽ വരെ പിഴ ചുമത്തും. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രവാസികളെ നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിന് 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നതാണ്. നിയമലംഘകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിക്കുകയും ചെയ്തു.









