റിയാദ്: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റുകൾ ടോപ്അപ് ചെയ്യാൻ സൗദിയിലെ ഭൂരിഭാഗം ബാങ്കുകളും സർവീസ് ചാർജ് ഏർപ്പെടുത്തി. റിയാദ് ബാങ്കാണ് ഏറ്റവുമൊടുവിൽ സർവീസ് ചാർജ് പ്രഖ്യാപിച്ചത്. ടോപ്അപ്പ് ചെയ്യുന്നതിന് എഴുപത്തിയഞ്ച് വരെയാണ് പരമാവധി നിരക്ക് ഈടാക്കുക. സെപ്തംബർ മുതൽ ഭൂരിഭാഗം ബാങ്കുകളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ടോപ് അപ്പിന് ചാർജ് ഈടാക്കി തുടങ്ങും.
2,500 റിയാൽ വരെയുള്ള ഇടപാടുകൾക്ക് ഇടപാട് തുകയുടെ 3 ശതമാനമാണ് ട്രാൻസ്ഫർ ചാർജ്. 2,500 റിയാൽ അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഇടപാടുകൾക്ക് പരമാവധി 75 റിയാൽ വരെയുമാണ് നിരക്ക്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമയക്കൽ വർധിച്ച സാഹചര്യത്തിലാണ് നീക്കം. സൗദിയിൽ നിന്നും പ്രവാസികൾ ഭൂരിഭാഗവും പണം ട്രാൻസ്ഫർ ചെയ്യാൻ ഉപയോഗിക്കുന്നത് ഡിജിറ്റൽ ബാങ്കുകളാണ്. ഫ്രീ ട്രാൻസ്ഫർ റേറ്റും മികച്ച റേറ്റും ഉടനടിയുള്ള ട്രാൻസ്ഫറുമാണ് ഇതിന് കാരണം. ഇതിനായി പണം ആദ്യം ഡിജിറ്റൽ വാലറ്റുകളിലേക്ക് ടോപ് അപ് ചെയ്യുന്നതാണ് രീതി. ഇതിൽ സാധാരണ ബാങ്ക് കാർഡുകളോ അക്കൗണ്ടോ ഉപയോഗിച്ച് പണം ടോപ് അപ് ചെയ്യുന്നതിന് നിലവിലെ രീതി തുടരും. അതേസമയം, ക്രെഡിറ്റ് കാർഡിൽ നിന്നും പണം ടോപ് അപ് ചെയ്യാൻ ഇനി ട്രാൻസഫർ ചാർജുണ്ടാകും.







