റിയാദ്: നിയമലംഘനം നടത്തിയ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിനെതിരെ പിഴ ചുമത്തി സൗദി. പതിനാറ് ലക്ഷത്തോളം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. മരുന്നുകളുടെ ഇലക്ട്രോണിക് ട്രാക്കിംഗ് സൗകര്യങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് 17 സ്ഥാപനങ്ങൾക്കെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നടപടി സ്വീകരിച്ചത്. മരുന്നുകളുടെ നീക്കം, വിതരണം, ലഭ്യത തുടങ്ങിയവ ഇലക്ട്രോണിക്കായി നിരീക്ഷിക്കുന്ന റസദ് നിയമങ്ങൾ പാലിക്കാത്തതിനാണ് പിഴ.
മരുന്നുകളുടെ നീക്കം റസദ് സംവിധാനത്തിൽ കൃത്യമായി രേഖപ്പെടുത്തുന്നതിൽ 8 സ്ഥാപനങ്ങൾ വീഴ്ചവരുത്തി. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച നിയമങ്ങൾ പാലിക്കാത്തതും കണ്ടെത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത മരുന്നുകൾക്ക് ആറുമാസത്തേക്ക് ആവശ്യമായ സ്റ്റോക്ക് ഉറപ്പിക്കാത്തതിനും പിഴ ലഭിച്ചു.
നിയമലംഘനം നടത്തുന്നവർക്ക് അഞ്ചു ദശലക്ഷം റിയാൽ വരെ പിഴയോ 180 ദിവസം വരെ സ്ഥാപനം അടച്ചിടലോ ലൈസൻസ് റദ്ദാക്കലോ ഉൾപ്പെടെയുള്ള നടപടി നേരിടേണ്ടിവരും.









