ജിദ്ദ: വികസന പദ്ധതികൾക്ക് വേഗം പകർന്ന് സൗദി അറേബ്യ. ജിദ്ദയിലെ ഇൻഡസ്ട്രിയൽ സിറ്റിയിലും മക്കയിലെ രണ്ടാമത്തെ ഇൻഡസ്ട്രിയൽ സിറ്റിയിലുമായി 17 വികസന പദ്ധതികൾ ആരംഭിച്ചു. 250 കോടി റിയാലിന്റെ മുതൽ മുടക്കിലാണ് വികസനം നടപ്പാക്കുന്നത്. ബുധനാഴ്ച ജിദ്ദയിൽ നടന്ന ചടങ്ങിൽ വികസന പദ്ധതികൾക്ക് മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് സഊദ് ബിൻ മിഷ്അൽ തുടക്കം കുറിച്ചു.
1.1 കോടി ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അടിസ്ഥാന സൗകര്യ ശൃംഖലകളുടെ വികസനം, 160 പുതിയ റെഡി-ബിൽറ്റ് ഫാക്ടറികളുടെ നിർമാണം, ജല വിതരണ പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കൽ, വാട്ടർ സ്റ്റേഷൻ വികസനം, ഭക്ഷ്യ ക്ലസ്റ്ററിൽ ലബോറട്ടറി സ്ഥാപിക്കൽ, വൈദ്യുതി, ഇതര സേവന പദ്ധതികൾ തുടങ്ങിയവയെല്ലാം വികസന പദ്ധതികളിൽ ഉൾപ്പെടുന്നു.







