റിയാദ്: 40 രാജ്യങ്ങളിൽ നിന്നുള്ള ചിക്കൻ, മുട്ട ഇറക്കുമതിയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിയ്ക്കാണ് നിരോധനം. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടേതാണ് നടപടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ മുൻകരുതൽ നടപടികളുടെ ഭാഗമാണ് ഈ നീക്കം.
40 രാജ്യങ്ങളിൽ കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിയ്ക്ക് സമ്പൂർണ്ണ വിലക്കും 16 രാജ്യങ്ങളിലെ നിശ്ചിത പ്രവിശ്യകൾക്കും നഗരങ്ങൾക്കും ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി പോലുള്ള പകർച്ചാ വ്യാധികൾ അഗോളതലത്തിൽ പടരുന്നത് നിരീക്ഷിച്ചാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
അന്താരാഷ്ട്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2004 മുതൽ വിവിധ ഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളാണ് ഇവയെല്ലാം. ആഗോള ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച് ഈ പട്ടിക കൃത്യമായ ഇടവേളകളിൽ പരിഷ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ജർമ്മനി, ഇന്തോനേഷ്യ, ഇറാൻ, ബോസ്‌നിയ, ഹെർസഗോവിന, ബൾഗേറിയ, ബംഗ്ലാദേശ്, തായ്‌വാൻ, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, പലസ്തീൻ, വിയറ്റ്‌നാം, കംബോഡിയ, കസാക്കിസ്ഥാൻ, കാമറൂൺ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലാവോസ്, ലിബിയ, മ്യാൻമർ, യുണൈറ്റഡ് കിംഗ്ഡം, ഈജിപ്ത്, മെക്‌സിക്കോ, മംഗോളിയ, നേപ്പാൾ, നൈജർ, നൈജീരിയ, ഇന്ത്യ, ഹോങ്കോംഗ്, ജപ്പാൻ, ബുർക്കിന ഫാസോ, സുഡാൻ, സെർബിയ, സ്ലോവേനിയ, ഐവറി കോസ്റ്റ്, മോണ്ടിനെഗ്രോ തുടങ്ങിയവയാണ് സമ്പൂർണ്ണ വിലക്കുള്ള രാജ്യങ്ങൾ.
അമേരിക്ക, ഓസ്ട്രേലിയ, ഇറ്റലി, ബെൽജിയം, ഭൂട്ടാൻ, പോളണ്ട്, ടോഗോ, ഡെന്മാർക്ക്, റൊമാനിയ, സിംബാബ്വെ, ഫ്രാൻസ്, ഫിലിപ്പീൻസ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഈ രാജ്യങ്ങളിലെ രോഗബാധ റിപ്പോർട്ട് ചെയ്ത പ്രത്യേക മേഖലകൾക്കാണ് വിലക്ക്. അതേസമയം, ന്യൂകാസിൽ ഡിസീസ് വൈറസിനെ നശിപ്പിക്കാൻ ആവശ്യമായ രീതിയിൽ ശാസ്ത്രീയമായി ചൂടാക്കിയതോ മറ്റ് സംസ്‌കരണ പ്രക്രിയകൾക്ക് വിധേയമാക്കിയതോ ആയ ഉൽപ്പന്നങ്ങളെ ഈ താൽക്കാലിക വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ അതോറിറ്റി അംഗീകരിച്ച നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണം.







