റിയാദ്: സൗദിയിലെ വാഹന ഉടമകൾക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽക്കാല താപനില വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ അശ്രദ്ധമായി വാഹനങ്ങൾക്കുള്ളിൽ ഇടുന്നത് വൻതോതിലുള്ള തീപിടുത്തത്തിന് കാരണമായേക്കാം. ഇത് ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പോർട്ടബിൾ ചാർജറുകൾ, ഫോൺ ബാറ്ററികൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ അപകടങ്ങളുണ്ടാക്കിയേക്കാം. ലൈറ്ററുകൾ, ചെറിയ ഗ്യാസ് സിലിണ്ടറുകൾ/കാനിസ്റ്ററുകൾ തുടങ്ങി അഗ്നിബാധയ്ക്ക് കാരണമാകുന്നവ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കരുതെന്നാണ് നിർദ്ദേശം. പെർഫ്യൂമുകൾ, ലിക്വിഡ് ഹാന്റ് സാനിറ്റൈസറുകൾ എന്നിവയും അപകടങ്ങളുണ്ടാക്കും.
ദീർഘനേരം കടുത്ത ചൂടേൽക്കുന്നത് വഴി ഇവ പൊട്ടിത്തെറിക്കാനോ പെട്ടെന്ന് തീപിടിക്കാനോ സാധ്യതയുണ്ട്. അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നൽകുന്ന നിർദേശങ്ങൾ വാഹന ഉടമകൾ പാലിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ സഹായത്തിനായി അടിയന്തര നമ്പറുകളിൽ ബന്ധപ്പെടാം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന അടിയന്തര നമ്പറിലും ബന്ധപ്പെടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







