റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ കഴിയുന്ന വിദേശികൾക്കെതിരെ കർശന ശിക്ഷാ നടപടികളുമായി സൗദി. ഇത്തരത്തിലുള്ള നിയമലംഘകർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരെ സൗദിയിൽ നിന്നും നാടുകടത്തുകയും ചെയ്യും.
വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകളും തുടർനടപടികളും കർശനമായി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, താമസം, തൊഴിൽ, അതിർത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് എല്ലാ പ്രദേശങ്ങളിലും 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ സുരക്ഷയും നിയമ വ്യവസ്ഥയും സംരക്ഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നും നിയമലംഘകർക്ക് അഭയം നൽകുകയോ സഹായിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







