ദമ്മാം: സൗദിയിലെ മത്സ്യ വിപണി വീണ്ടും സജീവമായി. ട്രോളിങ് നിരോധനം നീങ്ങിയതോടെയാണ് വിപണി വീണ്ടും സജീവമായത്. സൗദിയിലെ മത്സ്യ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ പ്രധാനമാണ് കിഴക്കൻ സൗദിയിലെ നഗരങ്ങൾ. ഏറ്റവും കൂടുതൽ പേർ മത്സ്യ ബന്ധനത്തിന് പോകുന്നതും ഇവിടെ നിന്നാണ്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം അർധരാത്രിയോടെ മാസങ്ങൾ നീണ്ട ട്രോളിങ് നിരോധനം നീങ്ങിയതോടെ മത്സ്യ ബന്ധന ബോട്ടുകൾ ആഴക്കടലിലേക്ക് പുറപ്പെട്ടു. ജുബൈൽ, ദമ്മാമിലെ ഖത്തീഫ്, സഫ്വ ഭാഗങ്ങളിൽ നിന്നാണ് ബോട്ടുകൾ ഏറെയും പുറപ്പെട്ടത്. എന്നാൽ ഇവയിൽ അധികവും യന്ത്ര ബോട്ടുകളാണ്. ഒരാഴ്ച വരെ നീണ്ട മത്സ്യ ബന്ധനത്തിന് ശേഷം മാത്രമേ ഇവ തിരിച്ചെത്തുകയുള്ളു.
അതേസമയം, തറാത്ത് വിഭാഗത്തിൽ പെടുന്ന ദിവസ ബോട്ടുകൾ മത്സ്യ ബന്ധന കഴിഞ്ഞ് തിരിച്ചെത്തി തുടങ്ങി.







