ജിദ്ദ – ട്രെയിൻ കേടായി അഞ്ചു മണിക്കൂറോളം മരുഭൂമിയിൽ കുടുങ്ങിയവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവെ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തി അഡ്മിനിസ്‌ട്രേഷൻ യാത്രക്കാർക്ക് സന്ദേശങ്ങൾ അയച്ചു. ബുധനാഴ്ച ഉച്ചക്ക് മക്കയിൽ നിന്ന് ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസിനിടെയാണ് യാത്ര മധ്യേ ട്രെയിൻ കേടായി മരുഭൂമിയിൽ കുടുങ്ങിയത്. അഞ്ചു മണിക്കൂറിനു ശേഷം മറ്റൊരു ട്രെയിൻ എത്തിയതിന് ശേഷമാണ് യാത്ര വീണ്ടും ആരംഭിച്ചത്.
മക്ക റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 20 മിനിറ്റിനു ശേഷം ട്രെയിൻ കേടാവുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ജിദ്ദയിൽ നിന്ന് 40 മിനിറ്റ് യാത്രാ ദൂരമുള്ള മരുഭൂപ്രദേശത്താണ് ട്രെയിൻ കേടായത്. പലതവണ നിർത്തിയും നന്നാക്കിയും സാവകാശം യാത്ര തുടർന്ന ട്രെയിൻ പിന്നീട് പൂർണമായും നിർത്തുകയായിരുന്നു. ദീർഘനേരം വഴിയിൽ കുടുങ്ങിയത് സ്ത്രീകളും കുട്ടികളും വികലാംഗരും അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി.
അതേസമയം വിമാനത്താവളത്തിൽ എത്താൻ കാലതാമസം നേരിട്ടതിനാൽ വിമാന സർവീസുകൾ നഷ്ടപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരിൽ ഭൂരിഭാഗവും ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരായിരുന്നു. കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ ഇവർക്ക് സർവീസുകൾ നഷ്ടപ്പെടുകയായിരുന്നു. ട്രെയിൻ സർവീസ് മുടങ്ങിയതു മൂലം നേരിട്ട കഷ്ട നഷ്ടങ്ങൾക്ക് ബന്ധപ്പെട്ടവർ മതിയായ നഷ്ടപരിഹാരം നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു.