ജിദ്ദ – ഇത്തവണ ഹജിന് പ്രത്യേക നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉണ്ടായിരിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഹജ് തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നിരക്ക് 109 റിയാലില്‍ നിന്ന് 29 റിയാലായി കുറച്ചതായും ഉംറ തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 235 റിയാലില്‍ നിന്ന് 88 റിയാലായും കുറച്ചതായും അദ്ദേഹം വ്യക്തമാക്കി. ജിദ്ദ സൂപ്പര്‍ഡോമില്‍ ആരംഭിച്ച, നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഹജ് എക്‌സ്‌പോ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ് തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയും ബാധകമായിരിക്കില്ല. സംഘാടനത്തിലും നിയന്ത്രണങ്ങളിലും വ്യവസ്ഥകളിലുമെല്ലാം കോവിഡ്-19 വ്യാപനത്തിനു മുമ്പ് പ്രാബല്യത്തിലുണ്ടായിരുന്ന അതേ രീതിയാണ് ഈ വര്‍ഷം ഹജിന് നിലവിലുണ്ടാവുക. തീര്‍ഥാടകരുടെ സേവനത്തിന് സൗദി അറേബ്യ വന്‍കിട പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 20,000 കോടിയിലേറെ റിയാല്‍ ചെലവഴിച്ചാണ് ഹറം വികസന പദ്ധതി നടപ്പാക്കുന്നത്. മസ്ജിദുന്നബവിയിലും വികസന പദ്ധതി നടപ്പാക്കുന്നുണ്ട്. വിശുദ്ധ ഹറമിനെയും മസ്ജിദുന്നബവിയെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ 6,400 കോടി റിയാല്‍ ചെലവഴിച്ചു. മക്കയ്ക്കും മദീനക്കുമിടയിലെ യാത്രാ സമയം രണ്ടു മണിക്കൂറായി കുറയ്ക്കാന്‍ ഹറമൈന്‍ ട്രെയിന്‍ പദ്ധതി സഹായകമാകും.
ഈ വര്‍ഷം മുതല്‍ ഉംറ വിസ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ഉയർത്തിയിട്ടുണ്ട്. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് സൗദിയിലെ ഏതു നഗരവും സന്ദര്‍ശിക്കാനും സാധിക്കുന്നതാണ്. ഈ വര്‍ഷം മുതല്‍ വിദേശ ഹജ് ഓഫീസുകളെ (മിഷനുകള്‍) തങ്ങളുടെ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്ന ലൈസന്‍സുള്ള ഏതു കമ്പനിയുമായും കരാറുകള്‍ ഒപ്പുവെക്കാനും അനുവദിച്ചിട്ടുണ്ടെന്ന് ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.