റിയാദ് – നാലാമത് ലോക പോസ്റ്റൽ യൂണിയൻ സമ്മേളനം റിയാദിൽ ആരംഭിച്ചു. 190 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജിനീയർ സാലിഹ് അൽജാസിർ ഉദ്ഘാടനം ചെയ്തു.
അംഗരാജ്യങ്ങൾ തപാൽ സേവനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കണമെന്നും ഇ കൊമേഴ്‌സിനെ പിന്തുണക്കണമെന്നും തപാൽ, ലോജിസ്റ്റിക് സേവനങ്ങളിൽ മികച്ച നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കണമെന്നും അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും മന്ത്രി സാലിഹ് അൽജാസിർ പറഞ്ഞു. സൗദി അറേബ്യ തപാൽ വ്യവസായത്തിന് അസാധാരണമായ പരിവർത്തനത്തിന് നേതൃത്വം നൽകുകയാണ്. 2021 ൽ ഗതാഗത ലോജിസ്റ്റിക് മേഖലയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ പരിഷ്‌കാരത്തിന് തുടക്കം കുറിച്ചിരുന്നു. അതിനുശേഷം ഗതാഗത, ലോജിസ്റ്റിക് സംവിധാനം അതിന്റെ പ്രവർത്തന കാര്യക്ഷമതയിലും പ്രകടന സൂചകങ്ങളിലും ബിസിനസ് വളർച്ചയിലും ഗുണപരമായ കുതിപ്പിന് സാക്ഷ്യം വഹിക്കുന്നതാണ് കണ്ടതെന്നും മന്ത്രി പറഞ്ഞു.
പോസ്റ്റൽ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈ സമ്മേളനത്തിന് സാധിക്കുമെന്ന് പോസ്റ്റൽ യൂനിയൻ ഡയറക്ടർ ജനറൽ മസാഹിക്കോ മിറ്റോകി അഭിപ്രായപ്പെട്ടു. ഈ മാസം അഞ്ചിനാണ് സമ്മേളനം സമാപിക്കുക. വിവിധ രാജ്യങ്ങളിലെ പോസ്റ്റൽ മേഖലയിൽ നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ സംസാരിക്കും. സാമ്പത്തികവും സാമൂഹികവുമായ വളർച്ച കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏകീകൃത തപാൽ സമ്പ്രദായം, ആഗോള തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തപാൽ മേഖലയുടെ സംയോജനവും പങ്കാളിത്തവും, സമൂഹത്തിന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് തപാൽ പങ്കാളികൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക. തപാൽ സേവനങ്ങളും ഉൽപന്നങ്ങളും വികസിപ്പിക്കുന്നതിനും അവയെ പ്രയോജനപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ നടപ്പാക്കുന്നതിനും ആവശ്യമായ അഭിപ്രായ ശേഖരണവും തന്ത്രങ്ങളുടെ അവലോകനവും സമ്മേളനത്തിൽ നടക്കും.