റിയാദ് – സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസുകൾ നിയന്ത്രിക്കുന്ന നിയമങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാൻ അംഗീകാരം നൽകി. ട്യൂഷൻ ഫീസുകൾ, അവ പ്രാബല്യത്തിൽ വരുന്ന തീയതി, ഫീസുകളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾ പോർട്ടലിലെ സ്‌കൂൾ ഫീസ് പ്രോഗ്രാം ലിങ്ക് വഴി സ്വകാര്യ സ്‌കൂളുകൾ നിർബന്ധമായും സമർപ്പിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു.
അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ് ട്യൂഷൻ ഫീസുകൾ നിർണയിച്ച് സ്‌കൂളുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു. ഇതിനു ശേഷം ഫീസുകളിൽ ഒരുവിധ ഭേദഗതികളും അനുവദിക്കില്ല. അധ്യയന വർഷത്തിനിടെ ട്യൂഷൻ ഫീസുകൾ ഉയർത്തുന്നതും വിലക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. വ്യവസ്ഥകൾ പാലിക്കാത്ത സ്വകാര്യ സ്‌കൂളുകൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തും. എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകുന്ന പക്ഷം ഇതാണ് റഫറൻസ് ആയി ഉപയോഗിക്കുക. അതേസമയം സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസുകൾ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ പോർട്ടലിൽ ട്യൂഷൻ ഫീസ് രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ സ്‌കൂളുകൾ എത്രമാത്രം പാലിക്കുന്നുണ്ടെന്നും ട്യൂഷൻ ഫീസുകളിൽ വരുത്തുന്ന മാറ്റങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾ പോർട്ടലിലെ സ്‌കൂൾ ഫീസ് പ്രോഗ്രാം വഴി സമിതി നിരന്തരം നിരീക്ഷിക്കും.