റിയാദ്- സൗദിയില്‍ നിന്ന് ഈ വര്‍ഷം ഹജിന് സ്വദേശികളും വിദേശികളുമടക്കം 70,000 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു. ദുല്‍ഹിജ്ജ ഏഴ് (ജൂണ്‍ 25) വരെ അപേക്ഷ സ്വീകരിക്കുമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നുസുക് ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ഹജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തിയ്യതിക്കകം ആഭ്യന്തര ഹജ് ക്വാട്ട അവസാനിച്ചാല്‍ പിന്നീട് അപേക്ഷ സ്വീകരിക്കുന്നതല്ല. ബുക്കിംഗ് പൂര്‍ത്തിയായാല്‍ അപേക്ഷകന് മൊബൈലില്‍ സന്ദേശം ലഭിക്കുന്നതാണ്. ഇക്കാര്യം സൈറ്റ് വഴിയും ആപ്ലിക്കേഷന്‍ വഴിയും പരിശോധിക്കാവുന്നതാണ്.
3984 മുതല്‍ 11435 വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാര്‍ക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്ന് ഘട്ടമായോ അടക്കാവുന്നതാണ്. പണമടച്ച ശേഷം ആശ്രിതരെ ചേര്‍ക്കാന്‍ കഴിയുന്നതല്ലായെന്നും മന്ത്രാലയം അറിയിച്ചു. ബുക്കിംഗിന് അപേക്ഷിച്ചാല്‍ പിന്നീട് ഓണ്‍ലൈന്‍ വഴി റദ്ദാക്കാനും സാധിക്കുന്നതല്ല. ഹജ് ചെയ്യണമെങ്കില്‍ ഹജ് വിസയോ അല്ലെങ്കില്‍ സൗദി അറേബ്യയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജിന് അഞ്ച് മാസം മുമ്പ് തന്നെ മുഴുവന്‍ തുകയും അടക്കുന്നതിനു പകരം തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് മൂന്ന് ഗഡുക്കളാക്കിയതെന്ന് മന്ത്രി അബ്ദുല്‍ ഫത്താഹ് മശാത്ത് കൂട്ടിച്ചേർത്തു.