റിയാദ്- തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായവുമായി സൗദി വിമാനങ്ങള്‍ ഇന്ന് രാവിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. ഭൂകമ്പ ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകണമെന്ന് സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും നിര്‍ദേശത്തെ തുടർന്നാണ് ഈ നടപടി.
കിംഗ് സല്മാന് ഹുമാനിറ്റേറിയന്‍ സെന്റര്‍, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് ദുരന്തബാധിതര്‍ക്ക് ആവശ്യമായ മരുന്നുകളുമായി തുര്‍ക്കിയിലേക്ക് പോയെന്ന് സൗദി റെഡ് ക്രസന്റ് വൈസ് പ്രസിഡന്റ് ഫഹദ് അല്‍ഹജ്ജാജ് വ്യക്തമാക്കി. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ദുരന്തനിവാരണ സമിതി അംഗങ്ങള്‍ അടക്കം 20 പേരാണ് നാല് വിമാനങ്ങളടങ്ങിയ ആദ്യ സംഘത്തിലുള്ളത്.