മക്ക – ദേശീയ വിമാന കമ്പനിയായ സൗദിയക്കും സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനും കീഴിലെ വിമാനങ്ങളിൽ ആറു ലക്ഷത്തിലേറെ ഹാജിമാരെ ലോക രാജ്യങ്ങളിൽ നിന്ന് പുണ്യഭൂമിയിലെത്തിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്തും കൃത്യമായി നടപ്പാക്കിയും തുടർച്ചയായി ഫോളോ-അപ് നടത്തിയും തീർഥാടകരുടെ യാത്രാനുഭവം സമ്പന്നമാക്കാൻ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകിയും സൗദിയ ജീവനക്കാർ നടത്തിയ പ്രയത്‌നങ്ങളുടെ ഫലമായാണ് ഹജ് സർവീസുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്ന് സൗദിയ ഗ്രൂപ്പിൽ ഹജ്, ഉംറ മേഖല സി.ഇ.ഒ ആമിർ ബിൻ സ്വാലിഹ് ആലുഖുശൈൽ പറഞ്ഞു.
ഹജ് കർമം പൂർത്തിയായാലുടൻ തീർഥാടകർക്കു വേണ്ടി മടക്കയാത്ര സർവീസുകൾ നടത്താൻ സൗദിയ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മടക്ക സർവീസുകളുമായി ബന്ധപ്പെട്ട പ്രവർത്തന പദ്ധതി വിശകലനം ചെയ്യാൻ മുഴുവൻ വർക്ക് ടീമുകളുടെയും സാന്നിധ്യത്തിൽ നിരവധി യോഗങ്ങൾ ചേരും. വിമാനത്താവളങ്ങളിൽ തീർഥാടകരെ സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ സൗദിയയുടെ പ്രവർത്തന സ്ഥലങ്ങൾ നിരന്തരം നിരീക്ഷിക്കും. തീർഥാടകരുടെ സുഗമമായ മടക്കയാത്ര ഉറപ്പു വരുത്താൻ ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വകുപ്പുകളുമായും ഏകോപന നിലവാരം ഉയർത്തുമെന്നും പറഞ്ഞു.