മക്ക: ഈ വർഷത്തെ ഹജ് സീസണിൽ ഹജ് ഇതര വിസക്കാർ മക്കയിൽ താമസിക്കുന്നതിന് വിലക്കയപ്പെടുത്തി സൗദി അറേബ്യ. ഈ മാസം 29 മുതൽ ഹജ് സീസൺ അവസാനിക്കുന്നത് വരെ ആയിരിക്കും വിലക്ക് തുടരുക. ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ട്രാവൽ, ടൂറിസം ഏജൻസികൾക്കും മക്കയിലെ താമസ കെട്ടിട ഉടമകൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
സാധുവായ ഹജ് വിസയിൽ എത്തുന്നവർക്കോ ഹജ്ജുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്കോ മാത്രമേ കെട്ടിടങ്ങളിൽ താമസസൗകര്യം ഒരുക്കാവൂ. ഹജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഉംറ വിസക്കാർ ഉൾപ്പെടെ മറ്റ് വിസകളിൽ ഉള്ളവർ 29 ന് മുൻപ് മക്ക വിടണം എന്നാണ് നിർദ്ദേശം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.