റിയാദ്: വിഷൻ 2030-ലെ ലക്ഷ്യങ്ങളെല്ലാം ഏറെക്കുറെ പൂർത്തിയായതായി സൗദി അറേബ്യ. സൗദി അറേബ്യയുടെ സമ്പൂർണ്ണ പരിവർത്തനത്തിന് വേണ്ടി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച പദ്ധതിയാണ് വിഷൻ 2030. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെല്ലാം ഏറെക്കുറെ പൂർത്തിയായ വിവരം വ്യക്തമാക്കുന്നത്.
9 വർഷങ്ങൾക്ക് മുൻപാണ് പദ്ധതി പ്രഖ്യാപിച്ചത്. എണ്ണയിൽ നിന്ന് മാത്രമുള്ള വരുമാനത്തെ ലക്ഷ്യമാക്കാതെ, സാമ്പത്തിക വൈവിധ്യവൽക്കരണത്തിലൂടെ രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. 2030 ആകുമ്പോഴേക്കും എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനാണ് പദ്ധതി തയാറാക്കിയിരുന്നത്. എന്നാൽ അഞ്ചു വർഷം കൂടി ശേഷിക്കേ മുഴുവൻ ലക്ഷ്യങ്ങളും രാജ്യം പൂർത്തീകരിച്ചു.
ഏതാനും സൂചകങ്ങളിൽ സൗദി അറേബ്യ അസാധാരണമായ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിഷൻ 2030 ന്റെ 85 ശതമാനം സംരംഭങ്ങളും പൂർത്തിയായി. നാലു സൂചകങ്ങൾ 2030 ലെ ലക്ഷ്യം കൈവരിക്കുകയോ മറികടക്കുകയോ ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.