റിയാദ്: സൗദി-സ്വിസ് ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയുടെയും സൗദി-സ്വിസ് എക്‌സിക്യൂട്ടീവ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെയും 13-ാമത് യോഗം സൂറിച്ചിൽ നടന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് ഗൈ പാർമെലിൻ, കൂടാതെ ഇരു രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളുടെയും നിക്ഷേപം, സാമ്പത്തിക, വ്യാപാര ബന്ധങ്ങളും സൗദിയിലെയും സ്വിറ്റ്‌സർലൻഡിലെയും ബിസിനസ് അന്തരീക്ഷവും യോഗം പരിശോധിച്ചു. ഇന്നൊവേഷൻ, ടെക്നോളജി, ടൂറിസം, ഊർജം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിച്ചു.
പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ അവസരങ്ങൾ മുതലെടുത്ത് സൗദി അറേബ്യയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള സഹകരണത്തിന്റെ വ്യാപ്തി വിശാലമാക്കുന്നതിന്റെ പ്രാധാന്യം പങ്കെടുത്തവർ എടുത്തുകാട്ടി.
സൗദിയിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു ആഗോള കമ്പനി ആരംഭിക്കുന്നതിനുള്ള കരാറിൽ ഫോറം ഒപ്പുവച്ചു, വിലയേറിയ ലോഹങ്ങളുടെ സംയുക്ത സംരംഭത്തിനുള്ള കരാറും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യം എന്നിവയിൽ നാല് ധാരണാപത്രങ്ങളും ഒപ്പുവച്ചു.