റിയാദ് – ലോകത്തെ തുറമുഖങ്ങളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ സൗദി തുറമുഖങ്ങൾക്ക് കഴിഞ്ഞതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി സ്വാലിഹ് അൽജാസിർ പറഞ്ഞു. ലോജിസ്റ്റിക് മേഖലയുടെ വികസനത്തിന് ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയവും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും തമ്മിലുള്ള പങ്കാളിത്തം പ്രശംസനീയമാണെന്ന് സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനത്തിൽ സ്വാലിഹ് അൽജാസിർ പറഞ്ഞു. വിവിധ വകുപ്പുകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും ഇറക്കുമതി ചരക്കുകൾക്കുള്ള ക്ലിയറൻസ് സമയം കുറക്കുന്നത് അടക്കമുള്ള സൗകര്യങ്ങൾ ലോജിസ്റ്റിക് മേഖലയിലെ നിരവധി സൂചികകളിൽ മുൻനിര സ്ഥാനം കൈവരിക്കാൻ സൗദി അറേബ്യയെ സഹായിച്ചു.
ഭരണാധികാരികളുടെ പിന്തുണയോടെ ആഗോള ലോജിസ്റ്റിക് സെന്ററായി സൗദി അറേബ്യ മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം ആഗോള തലത്തിൽ സൗദി തുറമുഖങ്ങളുടെ നിലവാരം ഉയർന്ന് വരികയാണ്. ലോകത്ത് ഏറ്റവും കാര്യക്ഷമതയുള്ള തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ കിംഗ് അബ്ദുല്ല തുറമുഖത്തിന് സാധിച്ചു. ജിദ്ദ തുറമുഖം പട്ടികയിൽ എട്ടാം സ്ഥാനത്താണ്. സൗദി തുറമുഖങ്ങളുടെ കാര്യക്ഷമത ഉയർന്നതായി ലോക ബാങ്ക് സാക്ഷ്യം വഹിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 370 തുറമുഖങ്ങളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ സൗദി തുറമുഖങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കിരീടാവകാശി നേതൃത്വം നൽകുന്ന പരിഷ്‌കരണ, വികസന പദ്ധതികളുടെ കാര്യക്ഷമതയാണ് ഇത് വ്യക്തമാക്കുന്നത്. തുറമുഖങ്ങളുടെ പ്രവർത്തന കാര്യക്ഷമത ഉയർന്നത് ആഗോള ലോജിസ്റ്റിക് കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ശക്തമാകുകയാണ്.