ദമാം-ദമാം എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബാഗേജുളുടെ അളവും തൂക്കവും എയര്‍പോര്‍ട്ട് അധികൃതര്‍ കര്‍ശനമാക്കി. ഓരോ ലഗേജും മുപ്പത്തിരണ്ട് കിലോയില്‍ കൂടാന്‍ പാടില്ല. കാര്‍ട്ടണുകള്‍ ആണെങ്കില്‍ 76 സെന്റീമീറ്റര്‍ നീളവും 51 സെന്റീമീറ്റര്‍ വീതിയും 31 സെന്റീമീറ്റര്‍ ഉയരവും മാത്രമേ പാടുള്ളൂ എന്നതാണ് കർശന നിയമത്തിലെ വ്യവസ്ഥകൾ. ട്രോളി സ്യുട്ട്‌കേസുകള്‍, ബാഗുകള്‍ എന്നിവയാണെങ്കിലും ഇതേ അളവുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ബാഗേജുകളില്‍ വിടുന്ന ടെലിവിഷന്‍ 42 ഇഞ്ചില്‍ കൂടാന്‍ പാടില്ലെന്നുമാണ് ദമാം എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
നിരവധി തവണ യാത്രക്കാരുടെ ബാഗേജുകള്‍ വിമാനങ്ങളിലേക്ക് നീക്കം ചെയ്യുന്ന കണ്‍വേയര്‍ ബെല്‍റ്റുകള്‍ പൊട്ടി നിശ്ചലമാവുകയും തുടര്‍ന്ന് വിമാനങ്ങള്‍ വൈകികയും യാത്ര സംവിധാനങ്ങള്‍ തകരാറാവുകയും ചെയ്ത സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ കര്‍ശന തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് തന്നെ കര്‍ശന നിര്‍ദേശം നിലവില്‍ വന്നെങ്കിലും ഇപ്പോഴും ഇതറിയാതെ നിരവധി യാത്രക്കാര്‍ ദമാം എയര്‍പോര്‍ട്ടില്‍ എത്തുന്നുണ്ട്. പ്ലാസ്റ്റിക്കിലും ബ്ലാങ്കറ്റുകളിലും പൊതിഞ്ഞ നിരവധി ബാഗേജുകള്‍ കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ നിന്നും തിരിച്ചയക്കുകയും പിന്നീട് കൃത്യമായ പാക്ക് ചെയ്തതിനു ശേഷമാണ് യാത്രക്കുള്ള അംഗീകാരം നൽകിയതും.