റിയാദ്: രാജ്യത്തെ വിവിധ പ്രവിശ്യകളിൽ അടുത്ത ബുധനാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയുടെ തെക്കുപടിഞ്ഞാറൻ മലയോര മേഖലകളിലും പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മക്ക ഉൾപ്പെടെയുള്ള ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളെയാണ് ഈ കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ബാധിക്കുക. നജ്റാൻ പ്രവിശ്യയിലും മഴയ്ക്കുള്ള സാധ്യതയുണ്ട്.
മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മിതമായതോ അല്ലെങ്കിൽ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയുടെ തീവ്രത ഓരോ ദിവസങ്ങളിലും വ്യത്യസ്തമായിരിക്കും. ഇടിമിന്നലോടു കൂടിയ മേഘങ്ങൾ സജീവമാകുന്നതോടെ ശക്തമായ കാറ്റിനും, ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ താഴ്വരകളിലും അരുവികളിലും ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. വർഷത്തിലെ ഈ കാലയളവിൽ ഉണ്ടാകാറുള്ള സാധാരണ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.







